കോഴിക്കോട്: ഒടുവിൽ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യക്ക് വിലങ്ങ് . കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.
രണ്ടാഴ്ചയായി മേപ്പയൂരിലെ ചില കേന്ദ്രങ്ങളിൽ വിദ്യ ഒളിവിൽ താമസിക്കുന്നുണ്ടെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കേന്ദ്രങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയത്.
കേസെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂർ, വടകര ഭാഗങ്ങളിലും വ്യാപക തിരച്ചിൽ അഗളി പോലീസ് നടത്തിയിരുന്നു. മേപ്പയൂരിൽ ആരുടെ വീട്ടിൽ നിന്നാണ് വിദ്യയെ കണ്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിൽ എടുത്ത വിദ്യയെ അഗളി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് അടക്കമുള്ള നടപടികൾ വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസിൽ കാസര്‍കോട് ജില്ലയിലും വിദ്യയ്ക്കെതിരേ കേസുണ്ട്. കരിന്തളം ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നീലേശ്വരം പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്മെന്റ് കോളേജില്‍ അഭിമുഖത്തിന് എത്തിയപ്പോഴാണ് ഇവർ വ്യാജരേഖ ഹാജരാക്കിയത്. മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയായിരുന്നു വിദ്യ സമര്‍പ്പിച്ചത്. രേഖയില്‍ സംശയം തോന്നിയതോടെ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് വിദ്യ.