സംസ്ഥാന നേതൃത്വത്തിനിടയില്‍ പ്രായപരിധി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള പ്രായ പരിധി മാര്‍ഗ നിര്‍ദ്ദേശം മാത്രമാണെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തെത്തിയ ഡി രാജ വിശദീകരിച്ചത്. പ്രായപരിധി മാനദണ്ഡമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സിപിഐയില്‍ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി തയ്യാറായില്ല. അതേ കുറിച്ച് സംസ്ഥാന നേതാക്കളുമായി സംസാരിച്ച ശേഷമേ പ്രതികരിക്കാന്‍ കഴിയൂവെന്നായിരുന്നു ജി രാജയുടെ പ്രതികരണം.
സംസ്ഥാന നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ്സ് പ്രായ പരിധി അംഗീകരിക്കാനാകില്ലെന്ന കാനം വിരുദ്ധ പക്ഷത്തിന് ഒപ്പമാണ് ദേശീയ നേതൃത്വവുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. പ്രായ പരിധിയില്‍ തുടങ്ങി സംസ്ഥാന സെക്രട്ടറി കസേരയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ കാനം രാജേന്ദ്രന് പദവി ഒഴിയണമെന്ന ആവശ്യത്തില്‍ വരെ തര്‍ക്കം നിലനില്‍ക്കെയാണ് സമ്മേളനം നടക്കുന്നത്.
കേരളത്തിലെ സിപിഐയിലെ വിഭാഗീയ പ്രശ്നങ്ങളില്‍ ഇടപെടാനില്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രമാണെന്ന് ഡി രാജ പറഞ്ഞു. പ്രായപരിധി എങ്ങനെ നടപ്പാക്കണമെന്ന് ഓരോ സംസ്ഥാനവും ചര്‍ച്ച ചെയ്ത് വരികയാണ്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നും ഡി രാജ പ്രതികരിച്ചു.
പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും എക്സിക്യുട്ടീവ് അംഗം സി ദിവാകരനും രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതു കൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നു വരണമെന്നില്ലെന്നും കെ ഇ ഇസ്മായില്‍ പറഞ്ഞു. പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണെന്നായിരുന്നു ദിവാകരന്റെ പ്രതികരണം.
75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയില്‍ കാനം രാജേന്ദ്രന് പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഈ പരിധി തീരുമാനിച്ചാല്‍ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താകും. കെ ഇ ഇസ്മായിലിന് ദേശീയ നിര്‍വാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്.
അതിനിടെ നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടു നിന്നതും വലിയ വിമര്‍ശനത്തിനിടയാക്കി.