പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പി.എസ്.സി ചെയര്‍മാനും പിഎസ്സിയുമാണ് കൂട്ടുപ്രതിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രമാണ് കഷ്ടപ്പെട്ട് പഠിച്ച് മെയിന്‍ ലിസ്റ്റില്‍ 77ാമത് റാങ്ക് നേടിയ യുവാവിന് ജീവനൊടുക്കേണ്ടി വന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
നിരവധി ഒഴിവുണ്ടായിട്ടും സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിന് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും പി.എസ്.സിയുടെ രാഷ്ട്രീയ നിലപാടുമാണ് കാരണം. പുതിയ ലിസ്റ്റ് പോലുമില്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിന് എന്തായിരുന്നു തടസമെന്ന് വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സര്‍ക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കഷ്ടപ്പെട്ട് പഠിച്ച് മെയിന്‍ ലിസ്റ്റില്‍ 77-ാമത് റാങ്കുകാരാനായി എത്തിയ ചെറുപ്പക്കാരന് സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രമാണ് ജീവനൊടുക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടേയും പിഎസ്സി ചെയര്‍മാന്റേയും ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് അനു. പിഎസ്സി റാങ്ക് ലിസ്റ്റുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധിക്കുമ്പോള്‍ വിലക്കും വരുന്നു. കേരളം ഭരിക്കുന്നത് ഹിറ്റ്ലറാണോയെന്നും വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് മൂന്ന് ചെറുപ്പക്കാരെ ഇതിനകം വിലക്കിയെന്നും ഷാഫി പറമ്പില്‍.
ലിസ്റ്റ് നീട്ടിനല്കാന് തയാറാകാത്തതിന്റെ പിന്നില്‍ കാരണമായി മറ്റൊരു ലിസ്റ്റ് തയാറായിട്ടുണ്ടെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു ലിസ്റ്റ് ഉണ്ടായില്ല. 400 ഓളം ഒഴിവുകള്‍ പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. നാലോ അഞ്ചോ സ്ഥാനത്തിന് ജോലി നഷ്ടമായി മനസ് വേദനിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പാക്കാരെ ആശ്വസിപ്പിക്കുന്നതിന് പകരമായി ബക്കറ്റില്‍ ജോലി എടുത്ത് വച്ചിട്ടുണ്ടോയെന്നായിരുന്നു പിഎസ്സി ചെയര്‍മാന്റെ ചോദ്യം. സ്വപ്ന സുരേഷിന് ഏത് ബക്കറ്റില്‍ നിന്നാണ് സര്‍ക്കാര്‍ ജോലി എടുത്ത് നല്‍കിയതെന്ന് പറയണമെന്നും ഷാഫി പറമ്പില്‍.