രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് നിര്‍ത്തിവെച്ചത്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ നര്‍വാളിലെ ട്രാന്‍സ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡില്‍ ഇരട്ട സ്ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിരുന്നു. ജനുവരി 30ന് യാത്ര ശ്രീനഗറില്‍ അവസാനിക്കും. രണ്ട് ഡസനോളം ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക.
രാഷ്ട്രീയം പുനഃസൃഷ്ടിക്കാനും രാഹുല്‍ ഗാന്ധിയുടെ പൊതു പ്രതിച്ഛായ മാറ്റാനുമാണ് യാത്ര ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാട് മൂര്‍ച്ച കൂട്ടാനുള്ള രാഹുല്‍ ഗാന്ധിയുടെ വലിയ ശ്രമമാണിതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമായി. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്, മുന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുക. ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറില്‍ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ കൊണ്ടുവരുന്ന ഒന്നായി മാറിയെന്ന് ടൈം മാഗസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


