ആലുവ: കേന്ദ്രത്തിലായാലും കേരളത്തിലായാവും ഭരണാധികാരികൾക്കെതിരെ സത്യം തുറന്നെഴുതിയാൽ കേസെടുക്കുന്ന കാലമാണിതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ കൂടിയായ ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി പറഞ്ഞു.
ആലുവയിൽ പെരിയാർ വിഷൻ സംഘടിപ്പിച്ച റിയാസ് കുട്ടമശേരി സ്മാരക മാദ്ധ്യമ അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിടത്ത് ഇ.ഡിയെയാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റൊരിടത്ത് ക്രൈംബ്രാഞ്ചിനെയാണ് ഉപയോഗിക്കുന്നതെന്ന വ്യത്യാസമേയുള്ളു. സത്യം തുറന്നെഴുതിയാൽ ജീവൻ പോലും അപകടത്തിലാകുന്ന കാലമാണ്. ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ചും സത്യസന്ധമായി മാദ്ധ്യമ പ്രവർത്തനം നടത്തുന്നവരാണ് ജനാധിപത്യത്തിന്റെ കാവലാൾ. സത്യം തിരിച്ചറിഞ്ഞ് വേണം എന്തും തിരഞ്ഞെടുക്കാൻ അതിന് മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഇംഗ്ലീഷ് ന്യൂസ് ഏജൻസികളിൽ ബഹുഭൂരിപക്ഷവും ഒരേ പാർട്ടിയുടെ വക്താക്കളായി മാറി. അല്ലാത്തവർത്ത് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തി.
നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ ജി.സി.ഡി.എ ചെയർമാൻ വി. സലീം റിയാസ് കുട്ടമ്മശ്ശേരിയെ അനുസ്മരിച്ചു. റിയാസ് കുട്ടമശേരി സ്മാരക മാദ്ധ്യമ അവാർഡ് കെ.സി. സ്മിജന്‍ ജസ്റ്റിസ് സമ്മാനിച്ചു. റഫീക്ക് ചൊക്ലി, ജോസ് മാവേലി, കെ. മുരളീധരക്കുറുപ്പ് എന്നിവർക്ക് സാമൂഹ്യ സേവന പുരസ്കാരം നൽകി. ഡോ: ടോണി ഫെർണാണ്ടസ്, എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. അബ്ദുൽഖാദർ, ആലുവ മീഡിയ ക്ലബ്ബ് പ്രസിഡന്റ് ജോസി പി. ആന്ധ്രൂസ്, സെക്രട്ടറി എം.ജി. സുബിൻ, കെ.ജി. സീന, അബ്ദുൽ ഖാദർ പേരയിൽ, ഷാജി കോട്ടേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.