സംസ്ഥാന ബജറ്റിൽ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിൽ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു. നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരിൽ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രഖ്യാപനവും ധവളപത്രവും നൽകിയ കൃത്യമായി സന്ദേശം,കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണ് എന്നത്. അതേ സന്ദേശമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ആമുഖം. കേരളം സാമ്പത്തികമായി വല്ലാത്ത അപകടത്തിൽ എന്നാണ് സർക്കാർ പറയുന്നത്. ഇതിനു വേണ്ടിയാണ് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കിയത്. ബജറ്റിന്റെ തുടക്കത്തിലും ഇക്കാര്യം തന്നെ ആവർത്തിക്കുന്നു. ബജറ്റിലെ ആകെ അലോക്കേഷൻ പരിശോധിച്ചാൽ കേരളത്തിലെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ അല്ല എന്ന ചിത്രം ലഭിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളം സാമ്പത്തികമായി അപകടാവസ്ഥ എന്ന വാദത്തെ നിരാകരിക്കുന്നു. യുഡിഎഫിന്റെ രാഷ്ട്രീയ ആക്ഷേപമാണെന്ന് സമ്മതിക്കുന്നു. 6000 കോടി രൂപ നീക്കിയിരിപ്പോട് കൂടിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്നിറങ്ങിയതെന്ന് പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഒന്നുമുണ്ടായില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത വ്യവസായ മേഖലയിൽ അടക്കം നേരത്തെയുള്ള വിഹിതം വെട്ടി കുറച്ചിരിക്കുന്നു. റബ്ബർ, നാളികേരം, നെല്ല് തുടങ്ങി കാർഷിക മേഖലകളിൽ ഒരാശ്വാസം നടപടിയും ഈ ബജറ്റിൽ ഇല്ല. കാർഷിക മേഖലയെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്ന ആശങ്ക ഉയർത്തുന്നുവെന്ന് അദേഹം പറഞ്ഞു.


