മൂവാറ്റുപുഴ: നഗരത്തിൽ ഒമ്പത് പേരെ കടിച്ചു കീറിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭ. നഗരത്തിലെ അടഞ്ഞുകിടക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ നായകൾക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം തുറന്നു. തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന് നടപടികള്‍ക്ക് ഇന്നലെ തുടക്കമിട്ടു. 21 നായ്ക്കൾക്കാണ് വാക്സിനേഷൻ നൽകിയത്. ഇത് ഇന്നും തുടരും.
നഗരസഭ പരിധിയില്‍ പേവിഷബാധ സ്ഥിരീകരിച്ച നായ സഞ്ചരിച്ച തൃക്ക, വാഴപ്പിള്ളി, വെള്ളൂര്‍ക്കുന്നം,കാവുംകര പ്രദേശങ്ങളിലെ 14 തെരുവുനായകളെ പിടികൂടി വാക്സിന് നല്കി. നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നഗരത്തിലെ അടഞ്ഞുകിടക്കുന്ന മത്സ്യമാര്‍ക്കറ്റിലാണ് പ്രത്യേകം തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രം. ഇവിടെ 15 ദിവസത്തേക്കാണ് നായകളെ പാര്‍പ്പിച്ചിരിക്കുന്നത്. നഗരസഭാ പരിധിയിലെ മറ്റ് വാര്‍ഡുകളില്‍ നിന്ന് പിടികൂടിയ നായകളെ വാക്സിന് നല്കി വിട്ടയച്ചു.
കോട്ടയത്ത് നിന്നുള്ള നാല് അംഗ സംഘമെത്തി പിടികൂടുന്ന നായകള്‍ക്ക് മൂവാറ്റുപുഴ വെറ്റിനറി ആശുപത്രിയിലെ വാക്സിനേറ്റേഴ്സാണ് വാക്സിന് നല്‍കുന്നത്. വ്യാഴാഴ്ച കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ഞായറാഴ്ചയാണ് ചത്തത്. തുടര്‍ന്ന് തിങ്കളാഴ്ച തൃശൂര്‍ മണ്ണുത്തിയിലെ വെറ്റിനറി കേളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പേവിഷബാധ സ്ഥിരീകരിച്ചതോടെ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടൊപ്പം വളര്‍ത്തുനായകള്‍ക്കും വാക്സിനെടുക്കുന്നതും, ലൈസന്‍സ് ഏര്‍പ്പടുത്തുന്നതും കര്‍ശനമാക്കിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്ന നായകളെ കൂടുകളില്‍ പൂട്ടിയിട്ടണമെന്നും, തെരിവലേക്കിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നായകളെ പിടികൂടുകയും, ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൽ സലാം പറഞ്ഞു.