പാക്ക് അധീന കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. ഇരട്ട ഇന്‍വര്‍ട്ടഡ് കോമയിലാണ് വിവാദ പരാമര്‍ശം നടത്തിയതെന്നാണ് ജലീല്‍ വ്യക്തമാക്കിയിരിക്കുന്നത്. പാക്ക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്നു വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. നിലവില്‍ കശ്മീരില്‍ സന്ദര്‍ശനത്തിലാണ് അദ്ദേഹമുള്ളത്.
പരാമര്‍ശം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ജലീല്‍ പ്രതികരിച്ചിരിക്കുന്നത്. ഒറ്റവരിയില്‍ ന്യായീകരണം ഒതുക്കുകയും ചെയ്തു. ”ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ‘ആസാദ് കശ്മീര്‍’ എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം” എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കശ്മീര്‍ യാത്രാ അനുഭവങ്ങള്‍ പങ്കുവച്ച കുറിപ്പിന്റെ ഒടുവില്‍ വാല്‍ക്കഷണം എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം ചേര്‍ത്തിരിക്കുന്നത്.
ഇന്നലെയാണ് കശ്മീര്‍യാത്രാ അനുഭവങ്ങള്‍ ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റായി പങ്കുവച്ചത്. ഇതിലാണ് പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്ന് അറിയപ്പെട്ടുവെന്ന് സൂചിപ്പിച്ചത്. ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതിയുടെ ഇതര സംസ്ഥാന നിയമസഭാ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ജലീല്‍ കശ്മീരിലെത്തിയത്. സമിതി ചെയര്‍മാനായ മുന്‍ മന്ത്രി എ.സി മൊയ്തീനാണ് യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. യാത്രയുടെ ഭാഗമായി പഞ്ചാബ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ എം.എല്‍.എമാര്‍ സന്ദര്‍ശിച്ചിരുന്നു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കശ്മീരിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ സൗന്ദര്യമാണ്. കശ്മീരിന്റെ അനുഗ്രഹവും ശാപവും അതിന്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കശ്മീരിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറില്‍നിന്ന് 96 കിലോമീറ്റര്‍ യാത്ര ചെയ്താണ് 11.30ന് പഹല്‍ഗാമിലെത്തിയത്. ‘പഹല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ആട്ടിടയന് എന്നാണ്. ‘ഗാം’ എന്നാല്‍ ഗ്രാമമെന്നും. ‘ഇടയഗ്രാമ’ത്തില്‍ ഞങ്ങള്‍ അധികവും കണ്ടതുപക്ഷെ, കുതിരകളെയാണ്. വിനോദസഞ്ചാരികള്‍ കുതിരസവാരിക്ക് തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്.
അനന്ത്നാഗ് ജില്ലയിലാണ് പഹല്‍ഗാം സ്ഥിതിചെയ്യുന്നത്. കശ്മിരിലെ അത്യാകര്‍ഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയര്ന്നുനില്ക്കുന്ന മലനിരകളില്‍നിന്ന് ഉറവപൊട്ടി പാലാഴി തീര്‍ത്തൊഴുകുന്ന ലിഡെര്‍ നദിയുടെ തീരത്താണ് പഹല്‍ഗാം നീണ്ടുനിവര്‍ന്നു നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 2,200 മീറ്റര്‍ ഉയരത്തിലാണീ പട്ടണം. എല്ലാ വര്‍ഷവും ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന അമര്‍നാഥ് യാത്രയുടെ തുടക്കം പഹല്ഗാാമില്നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍വാരിയില്‍നിന്നാണ്.
ജമ്മു കശ്മിരില്‍ ഒരു ഗുഹയില്‍ സ്ഥാപിതമായ ഹൈന്ദവ ദേവാലയമാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ശ്രീനഗറില്‍നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്കു ഭാഗത്തായി സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരത്തിലാണ് ലോകപ്രശസ്തമായ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് ഹൈന്ദവവിശ്വാസികള്‍ ഇതിനെ വിളിക്കുന്നത്. ഗുഹയില്‍ ജലം ഇറ്റുവീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തില്‍ പരിണമിച്ചുവെന്നാണ് ഐതിഹ്യം. വേനല്‍ക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകും. 400 വര്‍ഷം മുമ്പാണ് ഈ ഗുഹയും ഹിമലിംഗവും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ആരാധനയും തുടങ്ങി.
അമര്‍നാഥ് ക്ഷേത്രത്തില്‍ എത്തിപ്പെടുക എളുപ്പമല്ല. ജീവന് പണയപ്പെടുത്തി വേണം ഹിമലിംഗ ദര്‍ശനത്തിനുള്ള യാത്ര. മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും പതിവാണ്. വിശ്വാസം ആഴത്തില്‍ വേരൂന്നിയവര്‍ക്കേ ഗുഹാക്ഷേത്ര സന്ദര്‍ശനം സാധ്യമാകൂ. എണ്‍പതാം വയസ്സില്‍ അമര്‍നാഥ് യാത്ര നടത്തിയ എടപ്പാള്‍ സ്വദേശി കുട്ടികൃഷ്ണന് നായരെ എനിക്ക് നേരിട്ടറിയാം. ദിവസങ്ങള്ക്കുമുന്പാണ് അദ്ദേഹത്തിന്റെ നൂറ്റി ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
പഹല്‍ഗാമില്‍നിന്ന് മടങ്ങവെ ‘ആകാംക്ഷയുടെ താഴ്വരയിലും’ (ബേതാ വാലി) ഒരോട്ടപ്രദക്ഷിണം നടത്തി. പര്‍വതങ്ങളുടെ മടിത്തട്ടിലിലാണ് ‘ബേതാ വാലി’ പണിതിരിക്കുന്നത്. മലമുകളിലെ ഇടതൂര്‍ന്ന കാടുകളിലേക്ക് വേണ്ടവര്‍ക്ക് പോകാം. കുതിരപ്പുറത്ത് നദി മുറിച്ചുകടക്കാം. താഴ്വാരത്തിലൂടെ ഒഴുകുന്ന അരുവിയിലിറങ്ങി ഉല്ലസിക്കാം. അരമണിക്കൂര്‍ കൊണ്ട് എല്ലാം കണ്ടെന്നു വരുത്തി ശ്രീനഗറിലേക്ക് മടങ്ങി. യാത്രയ്ക്കിടെ ഒരാപ്പിള് തോട്ടത്തിലും കയറി. രണ്ട് മണിക്കൂര്‍ മുമ്പ് പറിച്ചെടുത്ത ജീവന് തുടിക്കുന്ന ആപ്പിള്‍ കഴിച്ചു. മിനിവാനില്‍ കയറുന്നതിന് തൊട്ടുമുന്‍പ് രണ്ടരയേക്കര്‍ ആപ്പിള്‍തോട്ടം പരിപാലിക്കുന്ന ഊര്‍ജ്ജസ്വലയായ സഹോദരി എവിടെനിന്നാണെന്ന് ചോദിച്ചു. കേരളത്തില്‍നിന്നാണെന്ന് ഞാന്‍ മറുപടി നല്കി. ഷക്കീലാ ഭട്ടിന് ആവേശം വര്‍ധിച്ചു.
തിരുവനന്തപുരത്ത് ട്രേഡ് യൂനിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ടെന്ന് അവര്‍ മൊഴിഞ്ഞു. ‘ട്രേഡ് യൂനിയന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ?’ ഞാന്‍ തിരക്കി. നിറഞ്ഞ ചിരിയോടെ ‘സി.പി.ഐ(എം)’ എന്ന് ബട്ട് മറുപടി പറഞ്ഞു. ഞങ്ങളും സി.പി.ഐ(എം)കാരാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനല്‍പ്പമാണ്. ചെയര്മാന് എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. മുഹമ്മദ് തരിഗാമി എം.എല്‍.എയെ അടുത്ത പരിചയമാണെന്നും അവര്‍ പറഞ്ഞു. ‘കോംറേഡ്’ എന്നു വിളിച്ച് ആഹ്ലാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.
വൈകുന്നേരം ഏഴരയോടെ ശ്രീനഗറിലെ എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ താമസസ്ഥലത്തെത്തി. നീണ്ടയാത്ര കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചിരുന്നു. ലൈസണ്‍ ഓഫീസര്‍ സജാതിനെയും കൂട്ടി ചരിത്രപ്രസിദ്ധമായ ‘ഹസ്റത്ത് ബാല്‍’ പള്ളിയിലേക്ക് പുറപ്പെട്ടു. പ്രവാചകന് മുഹമ്മദ് നബിയുടെ തിരുശേഷിപ്പെന്ന് കരുതപ്പെടുന്ന ‘വിശുദ്ധകേശം’ സൂക്ഷിക്കുന്ന പ്രമുഖ കേന്ദ്രമാണ് ശ്രീനഗറിലെ ‘ഹസ്റത്ത് ബാല്‍’ മസ്ജിദ്. ഹസ്റത് എന്നാല്‍ ആദരണീയം എന്നാണ് ഉറുദു ഭാഷയില്‍ അര്‍ത്ഥം. ‘ബാല്‍’ എന്നാല്‍ കേശമെന്നും. അങ്ങനെയാണ് പ്രസ്തുത കേന്ദ്രം ഹസ്റത്ത് ബാലായത്.
‘ആസാറെ ശരീഫ്'(തിരുശേഷിപ്പ്), ‘അല്‍ മദീനത്തുസ്സാനിയ’ (രണ്ടാം മദീന) എന്നീ പേരുകളിലും ഹസ്റത്ത്ബാല്‍ അറിയപ്പെടുന്നു. ഈ മസ്ജിദ് നര്‍മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന് 1623ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന് ചക്രവര്‍ത്തി വിശ്രമകേന്ദ്രത്തിന്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കശ്മീരിലെത്തിയത്. 1635ല്‍ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മകന് സയ്യിദ് ഹാമിദ് ഈ തിരുകേശം കശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.
ഔറംഗസീബിന്റെ കാലത്ത് കശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിച്ചത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ‘നഖ്ശബന്ത് സാഹിബ്’ ദര്‍ഗയിലാണ്. തിരുശേഷിപ്പ് കാണാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നു. ലാല്‍ തടാകത്തിനു സമീപം ഷാജഹാന് പണികഴിപ്പിച്ച വിശാലമായ വിശ്രമകേന്ദ്രത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു. വെള്ള മാര്‍ബിളില്‍ പണിത ഹസ്റത്ത് ബാല്‍ മസ്ജിദ് അങ്ങനെ ലോകശ്രദ്ധ നേടി. 1980ല്‍ അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്റത്ത് ബാല്‍ ഇന്നു കാണുംവിധം പുതുക്കിപ്പണിതു.
കശ്മീരിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുകേശ പ്രദര്‍ശനം. 1963 ഡിസംബറില്‍ തിരുകേശം അപ്രത്യക്ഷമായത്രെ. വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പരന്നു. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു സമരസമിതി രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമെന്ന് വന്നു. പന്തിയല്ലെന്നു കണ്ട പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രശ്നത്തില്‍ ഇടപെട്ടു. 1963 ഡിസംബര്‍ 31ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നെഹ്റു രാജ്യത്തിന് ഉറപ്പുനല്‍കി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവര്‍ ആധികാരികത സ്ഥിരീകരിച്ചു.
നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ”ഹസ്റത് ബാല്‍’ മസ്ജിദില്‍ തിരിച്ചെത്തിച്ചു. ഹസ്റത്ത് ബാല്‍ പള്ളിയില്‍ തിരുകേശം വലിയ അടച്ചുറപ്പില്‍ മുകള്‍ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ സജീവമാണ് ഹസ്റത്ത് ബാല്‍ മസ്ജിദ്.
വാല്‍ക്കഷണം: ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ‘ആസാദ് കാശ്മീര്‍’ എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം.


