സിപിഐഎം പ്രവര്‍ത്തകര്‍ ലഹരി മാഫിയകളായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ലഹരി മാഫിയകളായി പ്രവര്‍ത്തിക്കുകയാണ്. സിപിഐഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ടെന്നും സതീന് പറഞ്ഞു.
കൊല്ലം ലഹരിക്കടത്ത് കേസില്‍ വാഹനം വാടകയ്ക്ക് നല്കിയ സിപിഐഎം ആലപ്പുഴ കൗണ്‍സിലര്‍ എ ഷാനവാസിനെതിരേയുളള കേസിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഐഎം കൗണ്‍സിലറുടെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാന്‍ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് പിന്നില്‍ സിപിഐഎം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബര്‍ 9-ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.
ലഹരി മാഫികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നത് സിപിഐഎം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റി വരെയുള്ളവര്‍ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടരുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും വി ഡി സതീശന് പറഞ്ഞു.