ഗവേഷക വിദ്യാര്‍ഥിനിയായ ദീപ പി മോഹന്റെ പരാതിയില്‍ എം.ജി സര്‍വകലാശാല നാനോടെക്നോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ ചുമതലയില്‍ നിന്നു മാറ്റി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിന് പകരം ചുമതല നല്കി. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ച് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും നടപടിയില്‍ തൃപ്തിയില്ലെന്നും ദീപ പറഞ്ഞു. സര്‍വകലാശാലയുടെ നടപടി മുഖവിലയ്ക്കെടുക്കുന്നില്ല. നന്ദകുമാറിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമായി അറിയണം. അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍വകലാശാലയ്ക്കെന്നും വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു ദീപയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. അധ്യാപകനെ മാറ്റി നിര്‍ത്തുന്നതിലെ സാങ്കേതിക തടസം അറിയിക്കണമെന്ന് സര്‍വകലാശാലയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി എം.ജി സര്‍വകലാശാലക്കെതിരായ പോരാട്ടത്തിലാണ് പരാതിക്കാരിയായ ദീപ. നാനോ സയന്‍സസില്‍ ഗവേഷണം നടത്താനുള്ള സൗകര്യം സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചെന്നും ജാതി വിവേചനം ഉണ്ടായെന്നും ആരോപിച്ചാണ് ദീപയുടെ പോരാട്ടം. തനിയ്ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും അധികൃതര്‍ ചെവി കൊടുത്തില്ലെന്ന പരാതിയും വിദ്യാര്‍ഥിനി ഉയര്‍ത്തുന്നു.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. തുടര്‍ന്ന് ദീപയെ ചര്‍ച്ചയ്ക്ക് വിളിച്ച വി.സി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താന്‍ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ദീപ ഉറച്ചു നില്‍ക്കുകയാണ്.
2011-12ലാണ് കണ്ണൂര്‍ സ്വദേശിനിയായ ദീപ മഹാത്മാഗാന്ധി സര്‍വകലാശാലയിലെത്തുന്നത്. ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ എംഫില്‍ പ്രവേശനം നേടി. അന്നു മുതല്‍ താന്‍ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് ദീപ പറയുന്നു. രണ്ട് ദളിത് വിദ്യാര്‍ത്ഥികളും ദീപയ്ക്കൊപ്പം എംഫിലില്‍ പ്രവേശനം നേടിയിരുന്നു. പക്ഷേ വിവേചനം സഹിക്കാതെ ആ രണ്ട് പേര് കോഴ്സ് ഉപേക്ഷിച്ചെന്നാണ് ദീപയുടെ ആരോപണം.
ലാബ് അനുവദിക്കാതെയും ആവശ്യമായ മെറ്റീരിയലുകള്‍ ലഭ്യമാക്കാതെയും തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സര്‍വകലാശാല അധികൃതര്‍ ആവുന്നത്ര ദ്രോഹിച്ചെന്നും നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു വിവേചനങ്ങളെന്നും ദീപ പറയുന്നു.
അന്വേഷണത്തില്‍ സിന്‍ഡിക്കേറ്റ് അംഗം കുറ്റക്കാരനെന്നു കണ്ടെത്തുകയും എസ്.സി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മിഷന് വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂര്‍ത്തീകരിക്കാന്‍ എല്ലാ സഹായങ്ങളും ദീപക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, സര്‍വകലാശാലയില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്ന് ദീപ ആരോപിക്കുന്നു.
2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാര്‍ച്ചിലുമൊക്കെയായി ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സര്‍വകലാശാല ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവഗണിച്ചു. ഒടുവില്‍ ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചിട്ടും നടപടികള്‍ ഉണ്ടായില്ല.