ടോക്യോ ഒളിമ്പിക്സ് വനിതാ ബോക്സിങ് വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ മേരി കോം പുറത്ത്. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വർട്ടറിൽ നിന്നും പുറത്തായത്. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ഇരു താരങ്ങളും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടിൽ മേരികോം വിജയിച്ചെങ്കിലും നിർണായകമായ മൂന്നാം സെറ്റ് വലൻസി ജയിച്ചതോടെ മേരി പുറത്താക്കുകയായിരുന്നു. 3-2 നാണ് വലൻസിയകിരീടം സ്വന്തമാക്കിയത്.
റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്നു ഇൻഗ്രിറ്റ് വലൻസിയ. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും മേരി കോം ആയിരുന്നു വിജയിച്ചത്. 2019ലെ ലോക ചാമ്പ്യൻഷിപ്പ് ക്വർട്ടർ ഫൈനലിലായിരുന്നു ഇതിന് മുമ്പുള്ള മത്സരം.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് മേരി കോം നടത്തിയത്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം മികച്ച പ്രകടനത്തോടെയാണ് ടോക്യോയിൽ തുടങ്ങിയത്. 51 കിലോ വിഭാഗം ആദ്യ മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാർസിയ ഫെർണാണ്ടസിനെയാണ് മേരി കോം തോൽപിച്ചത്.