ദില്ലി: രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായഫ്യൂച്ചര് ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി സല്മാന് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.
സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പു വെക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഔട്ട്ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറും ഒപ്പു വെക്കുമെന്നാണ് വിവരം. റുപിയാ കാർഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലിൽ നടക്കുന്നുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം.
അതേസമയം നരേന്ദ്രമോദിയുടെ വിമാനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനം ആണെന്നും നടപടിക്കെതിരെ അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയെ സമീപിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്ന നടപടികളിൽ നിന്ന് പാകിസ്ഥാൻ പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


