കുവൈത്ത് തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് 8 പേർ കസ്റ്റഡിയിൽ. നരഹത്യ, ഗുരുതരമായ അശ്രദ്ധ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ 3 പേർ ഇന്ത്യക്കാരാണ്. 4 പേർ ഈജിപ്തുകാരും ഒരാൾ കുവൈത്ത് പൗരനുമാണ്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ്.
കുവൈത്ത് തീപിടിത്തത്തിൽ അനുശോചനം യോഗം ചേർന്ന് എൻ.ബി.ടി.സി. കുവൈത്ത് അഹമദിയിലെ കോർപ്പറേറ്റ് ഓഫീസിലാണ് യോഗം ചേർന്നത്. 49 ജീവനക്കാരുടെ മരണത്തിൽ കലാശിച്ച തീപിടുത്തത്തിൽ അതീവ ദുഃഖിതരാണെന്നും മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും എൻ.ബി.ടി.സി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ഹവല്ലി മേഖലയിൽ കുവൈത്ത് ആഭ്യന്തര – പ്രതിരോധ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സബാ തന്നെ വീണ്ടും നേരിട്ട് സന്ദർശനം നടത്തി. ലാഭം മാത്രം നോക്കിയും തൊഴിൽ അവകാശങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകരുതെന്ന് മന്ത്രി നിർദേശിച്ചതായി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.