കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാല് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷെഡിലായിരുന്നു സംഭവം.
കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താരകേശ്വര്‍ റെയില്‍വെ ഹൈ ഡ്രെയിനിന് സമീപത്തായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
‘അവള് എന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തുകൊണ്ടുപോയി. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്ന് ഞാന്‍ അറിഞ്ഞതുപോലുമില്ല. ആരാണ് അവളെ കൊണ്ടുപോയതെന്ന് എനിക്കറിയില്ല. അവര്‍ കൊതുകുവല മുറിച്ച് അവളെ കൊണ്ടുപോവുകയായിരുന്നു. അവളെ നഗ്നയായ നിലയിലാണ് കണ്ടെത്തിയത്.’ കീറിയ വല കാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
‘അവര്‍ ഞങ്ങളുടെ വീടുകള്‍ തകര്‍ത്തതുകൊണ്ടാണ് ഞങ്ങള്‍ തെരുവില്‍ താമസിക്കുന്നത്. ഞങ്ങള്‍ എവിടെ പോകും? ഞങ്ങള്‍ക്ക് വീടുകളില്ല.’ കണ്ണീരടക്കിക്കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് ഉച്ചയ്ക്ക് താര്‍ക്കേശ്വര്‍ റെയില്‍വേയുടെ അഴുക്കുചാലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഹൂഗ്ലി റൂറല്‍ പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.


