ചെന്നൈ : തമിഴ്നാടൻ്റ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുകൾ. ചെന്നൈയിൽ ഞായറാഴ്ച കനത്ത മഴയാണ് ചെയ്തത്. വലിയ മഴയെ തുടർന്ന് യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. കനത്ത മഴയെ തുടർന്ന് നാഗപട്ടണം, കിൽവേലൂർ താലൂക്ക്, വിഴുപുരം, കടലൂർ തുടങ്ങി വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റാണിപ്പേട്ട്, വെല്ലൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും ഭഅവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽ കാലവർഷം ശക്തിയാർജിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.