ബെംഗലൂരു: ബെംഗലൂരു സിറ്റി പോലീസ് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയ്യാറാക്കിയ സുരക്ഷാ ആപ്പ് രണ്ടു ദിവസത്തിൽ ഡൗൺലോഡ് ചെയ്തത് 40000 പേർ. സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീകൾ സുരക്ഷാ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ബെംഗലൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും അഭ്യർഥിച്ചിരുന്നു.
സുരക്ഷാ ആപ്പ് കൂടുതൽ പേരിലെത്തുന്നതിലൂടെ നഗരത്തിലെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 2017ലാണ് സിറ്റി പൊലീസ് സുരക്ഷാ ആപ്പ് പുറത്തിറക്കിയത്. ഇതിനകം 1.5 ലക്ഷത്തിലധികം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. കൂടാതെ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ പിങ്ക് ടാക്സി സർവീസുകളിലും വർധനയുണ്ടായിട്ടുണ്ട്.
ആപ്പിലെ പാനിക് ബട്ടൺ അമർത്തി എഴു സെക്കൻഡിനുള്ളിൽ മറുപടി ലഭിക്കുമെന്നും മിനുട്ടുകൾക്കുളളിൽ പൊലീസ് സ്ഥലത്തെത്തുമെന്നും ഉറപ്പ് നൽകുന്നതായും ഭാസ്കർ റാവു വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ, കോളേജുകൾ, ഗാർമെന്റ് ഫാക്ടറികൾ എന്നിവയെ കൂടാതെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലുളളവർക്കും ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഡെമോ പ്രദർശിപ്പിക്കാൻ അതാത് ഏരിയകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും കമ്മീഷണർ അറിയിച്ചു.


