ന്യൂഡല്‍ഹി: അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകളാണ് ഏതാനും ദിവസം മുമ്പ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, നോം ചോംസ്കി ഉള്‍പ്പെടെ ചിന്തകന്മാര്, ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. പുറത്തുവന്ന രേഖകളില്‍ നിരവധി ഇന്ത്യക്കാരുടെ പേരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, വ്യവസായി അനില്‍ അംബാനി, സംവിധായിക മീര നായര്‍, ആത്മീയ ഗുരു ദീപക് ചോപ്ര തുടങ്ങിയവര്‍ എപ്സ്റ്റീന് ഫയല്‍സില്‍ പേരുള്ള പ്രമുഖരാണ്. പുറത്തുവന്ന രേഖകളില്‍ പേരുണ്ടെങ്കിലും എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ഇതിന് അര്‍ഥമില്ല. പല പേരുകളും ചില ഇമെയിലുകളില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്.
എപ്സ്റ്റീന് രേഖകളില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ട്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ-മെയിലില്‍ എപ്സ്റ്റീന് പരാമര്‍ശിച്ചത്. തന്റെ നിര്‍ദ്ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നും അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും ഇത് തികച്ചും അടിസ്ഥാനരഹിതമായ ജല്പനങ്ങളാണെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതില്‍ പ്രതികരിച്ചത്.


