ദില്ലി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുൻ തലവൻ ജനറൽ എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യു എസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയിൽ പ്രതിഷേധം അലയടിക്കാൻ കാരണമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. ബഹളം കനത്തതോടെ ലോക്സഭ ഇടയ്ക്കിടെ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ ജനറൽ നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നും രാഹുൽ വ്യക്തമാക്കി. ശേഷം നരവനെയുടെ പുസ്തകം ഉയർത്തിയായിരുന്നു രാഹുൽ ഗാന്ധി സഭയ്ക്ക് അകത്ത് കയറിയതും. ഇത് വായിക്കാൻ അനുവദിക്കണം എന്ന് രാഹുൽ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല. ഇതോടെ വീണ്ടും സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഒടുവിൽ രണ്ട് മണിവരെ ലോക്സഭ നിർത്തിവച്ചു.

