തിരുവനന്തപുരം:ആരുടെ മുന്നിലും തലയുയർത്തി നില്ക്കാൻ ഞങ്ങള്‍ക്ക് സാധിക്കും. ആരുടെയും മുന്നില്‍ തലകുനി ക്കേണ്ടിവരില്ല. ഈ മന്ത്രിസഭയ്ക്കും ഞങ്ങള്‍ക്കെല്ലാവർക്കുമുള്ള പ്രത്യേകത അതുതന്നെയാണ്. കവടിയാറില്‍ റവന്യൂ വകുപ്പിന്റെ സംസ്ഥാന ആസ്ഥാനമായി നിർമിക്കുന്ന റവന്യൂ ഭവന്റെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
അഴിമതിയുടെ കാര്യം വരുമ്പോള്‍ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. ആ തലകുനിക്കാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാക്കാനാവണം. ഞങ്ങള്‍ മാത്രമുണ്ടാക്കിയാല്‍ പോരാ. എല്ലാവരും ആ നിലയിലേക്കെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുതരത്തിലും കമ്മീഷൻ ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി. ആർ. അനില്‍ തുടങ്ങിയ പ്രമുഖരാണ് വേദിയിലുണ്ടായിരുന്നത്.
ആരെങ്കിലും മനഃസമാധാനം തകർക്കാൻ ശ്രമിച്ചാല്‍ തകരില്ല. കുറ്റം ചെയ്താല്‍ മാത്രമേ മനഃസമാധാനം തകരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നല്ല ശമ്പളം പറ്റുന്ന ഒരാളാണ് ഒരു ന്യായമായ കാര്യത്തിന് അയാളെ ഒരാള്‍ സമീപിച്ചപ്പോള്‍ പണം ചോദിക്കുന്നത്. അപ്പോള്‍ വിജിലൻസ് പിടികൂടുന്ന അവസ്ഥയാണ് വന്നത്. ഇത്തരമൊരു നിലയിലേക്ക് നാം അധഃപതിക്കാതിരിക്കണം. നല്ലതോതില്‍ സംസ്ഥാനം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവർത്തനം നമുക്ക് നടത്താനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


