തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ നടന്നത് അഴിമതിയാണെന്നും കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയന് ആണെന്നും മാത്യു കുഴല്നാടന് എംഎല്‍എ. വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കഴിഞ്ഞദിവസം തനിക്ക് അനുവദിച്ച് കിട്ടിയ സമയത്ത് നടത്തിയ പ്രസംഗത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിയമസഭയില്‍ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡിക്കലി ഉണ്ടാകും. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുവശത്ത് നിന്ന് മറുപടി പറയുന്നില്ല എങ്കില്‍ ആ ആരോപണം അംഗീകരിച്ചതായി കണക്കാക്കേണ്ടി വരും. താന്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണം എഴുതി ഉന്നയിച്ചാല്‍ അദ്ദേഹം മറുപടി പറയണം. അതല്ലെങ്കില്‍ തന്റെ വാദം അദ്ദേഹം അംഗീകരിക്കണം. ഇത് മനസിലാക്കിയാണ് സ്പീക്കര്‍ ഈ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാഞ്ഞത്.
സ്പീക്കര്‍ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു പറഞ്ഞു. വീണ്ടും മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കാനായി സ്പീക്കര്‍ തന്റെ നിലവിട്ട് പെരുമാറി. പൊതുജനം ഈ പ്രവൃത്തി വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സിഎംആര്‍എല്ലിനു കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും മാത്യു ആരോപിച്ചു. 1000 കോടി ക്കു മുകളില്‍ മൂല്യം ഉള്ള കരിമണല്‍ പാട്ടത്തിനു സിഎംആര്‍എല്ലിനു സര്‍ക്കാര്‍ അനുമതി നല്കി.
2004ലാണ് പാട്ടത്തിനു നല്‍കിയത്. പിന്നീട് അനുമതി സ്റ്റേ ചെയ്തു. വിഎസ് സര്‍ക്കാരിന്റെ കാലത്തു കരിമണല്‍ പാട്ടം പൊതുമേഖലയില്‍ മാത്രമാക്കി. സിഎംആര്‍എല്ലിനു അനുകൂലമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും വിധി ഉണ്ടായി.
എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. തുടര്‍ന്ന് സിഎംആര്‍എല്ലിന് പാട്ടം അനുവദിച്ച മേഖലകള്‍ വിജ്ഞാപനം ചെയ്താല്‍ സര്‍ക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
പക്ഷേ 2016 ഏപ്രിലില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഡിസംബര്‍ 20 മുതല്‍ മുതല്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്ലില്‍ നിന്ന് പണം എത്തി തുടങ്ങിയെന്നും മാത്യു കുഴല്നാടന് ആരോപിക്കുന്നു.
2004 മുതലുള്ള സര്‍ക്കാരുകള്‍ എടുത്ത സമീപനം കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം മതി എന്നതാണ്. 2018 ലെ വ്യവസായ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. സിഎംആര്‍എല്‍ നു പാട്ടത്തിന് അനുമതി നല്കാന് പിണറായി സര്‍ക്കാര്‍ വ്യവസായ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
സിഎംആര്‍എല്‍ നു പാട്ടത്തിനു അനുവദിച്ച പ്രദേശം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി അധികാരം നല്‍കിട്ടിയിട്ടും ചെയ്തില്ല. നയം മാറുമ്പോള്‍ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇതിനിടെ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ആറ്റമിക് ധാതു ഖനനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി. തുടര്‍ന്ന് ആ വര്‍ഷം ഏപ്രിലില്‍ സിഎംആര്‍എല്‍ നു ഉള്ള പാട്ട അനുമതി റദ്ദാക്കി. അന്ന് സിഎംആര്‍എല്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി. മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടുവെന്നും മാത്യു കുഴല്നാടന് പറയുന്നു.
സിഎംആര്‍എല്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അസാധാരണമായി ഇടപെട്ടു. മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുനപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി ഫയല്‍ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2019ല്‍ എഴുതിയെന്നും, നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നുവെന്നും മാത്യു പറയുന്നു.
മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന് മുന്നിലേക്ക് പോയി. ഇത്തരം ഇടപെടലിനാലാണ് വീണാ വിജയന് സിഎംആര്‍എല്‍ മാസപ്പടി നല്‍കിക്കൊണ്ടിരുന്നതെന്ന്മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.