കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച ഏബ്രഹാമിന്റെ മൃതദേഹം സംസ്കരിച്ചു. കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലത്തില്‍ നടത്തിയ സംസ്കാര ശുശ്രൂഷയ്ക്ക് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്കി.
ഏബ്രഹാം കർഷകരുടെ രക്തസാക്ഷിയാണെന്നും ഈ രക്തസാക്ഷിത്വം വെറിതെയാകില്ലെന്നും ബിഷപ് പറഞ്ഞു. മലയോര മേഖല കാട്ടുമൃഗങ്ങള്‍ കൈയടക്കിവച്ചിരിക്കുകയാണെന്നും ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഇന്നാണ് മൃതദേഹം ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുനല്‍കിയത്. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനു പേർ
അന്തിമോപചാരം അർപ്പിച്ചു.
ഇന്ന് രാവിലെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തി മന്ത്രി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അന്തിമോപചാരം അർപ്പിച്ചിരുന്നു. എം.കെ.രാഘവൻ എംപി,സച്ചിൻദേവ് എംഎല്‍എ തുടങ്ങിയവർ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തു.