കരുനാഗപ്പള്ളി :കരുനാഗപ്പള്ളി കെ.എസ്. ആർ.ടി.സി ബസ്റ്റാന്റിന് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 75 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി ആർ മഹേഷ് എം എൽ എപറഞ്ഞു. കരുനാഗപ്പള്ളി കെ.എസ്. ആർ.ടി.സി ബസ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കണം എന്ന ആവശ്യം ഏറെ കാലമായി നിലനിൽക്കുന്നതാണ്. ഇത് സംബന്ധിച്ചു നേരത്തെ പല ചർച്ചകളും ശ്രമങ്ങളും നടന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല.
നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും വിദ്യാർത്ഥികളും കടന്നുപോകുന്ന ഈ വഴി മഴക്കാലം ആയാൽ കെ.എസ്.ആർ.ടി.സി യും പരിസര പ്രദേശത്തെ റോഡും വീടുകളും ദിവസങ്ങളോളം വെള്ളത്തിൽ ആകുന്നതായിരുന്നു അവസ്ഥ. മലിനജലം കെട്ടികിടന്നു സമീപ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളും തുറക്കാൻ പറ്റാത്ത അവസഥയിലായിരുന്നു. . ഇത് സംബന്ധിച്ചു സി ആർ മഹേഷ് എം എൽ എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകുകയും മന്ത്രിയുടെ നിർദ്ദേശ പ്രകാരം 2021 ഡിസംബർ മാസം 17 ആം തീയതി പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള സംഘം ബസ്റ്റാന്റിന് മുൻപിലുള്ള വെള്ളം കെട്ടി കിടക്കുന്ന സ്ഥലം സന്ദർശിച്ച് പ്രത്യേക ഓട നിർമ്മിച്ചു കന്നേറ്റി കായലിലേക്കുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് റോഡ് വിഭാഗം തയ്യാറാക്കി.
വെള്ളക്കെട്ട് ഭാഗത്ത് നിന്ന് കിഴക്കോട്ട് പി .ഡബ്ളിയു.ഡി റോഡ് വശത്ത് കൂടി നഗരസഭാ റോഡിലൂടെ ആയിരിക്കും തോട്ടിലേക്ക് ഓട നിർമ്മിക്കുക. മൊത്തം 340 മീറ്റർ നീളത്തിൽ ആണ് ഓട നിർമിക്കേണ്ടി വരിക. ഇതിന്നുള്ള സാദ്ധ്യതകൾ സംഘം പരിശോധിക്കുകയും 75 ലക്ഷം രൂപ ചിലവ് വരുന്ന എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിക്കുകയും ചെയ്തു. ഇത് സാധ്യമാകുന്ന തോടെ കൂടി ഏറെ കാലമായി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു പരിഹാരമാകും.