പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി ഹൈക്കോടതിയിൽ. ബലപ്രയോഗത്തിലൂടെ തന്നെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്നും കോൺവന്റിനുള്ളിൽ തൻ്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ സുപ്പീരിയറെ തടയണമെന്നും സിസ്റ്റർ ലൂസി ഹർജിയിൽ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസിയെ കോൺവന്റിൽ നിന്നും പുറത്താക്കാൻ വത്തിക്കാൻ തീരുമാനം വന്നതോടെയാണ് അവർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ സഭാ കോടതി ശരിവച്ചിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചും 2019 മെയ് 11നാണ് ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
തന്നെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും തൻ്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് വത്തിക്കാൻ സഭാ കോടതിയെ സിസ്റ്റർ ലൂസി സമീപിച്ചത്. എന്നാൽ ഈ അപ്പീലാണ് സഭാ കോടതി തള്ളിയത്. തുടർന്നാണ് ഇപ്പോൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


