കൊച്ചി : ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീൽ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ആർ.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 12 പേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി അടക്കം ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികൾ, എട്ടാം പ്രതി കെ.സി രാമചന്ദ്രൻ പതിനൊന്നാം പ്രതി ട്രൗസർ മനോജൻ, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്നിവർക്കൊപ്പം പുതിയതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടുപേരെയും ഹാജരാക്കും.
പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.കെ.കൃഷ്ണൻ, കണ്ണൂർ കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവരെയാണ് വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇരുവരും കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു. ഇവർക്കുള്ള ശിക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. മറ്റ് പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്ന കാര്യത്തിലും കോടതിയിൽ വാദം നടക്കും. ഇതിൽ ഒന്നു മുതൽ അഞ്ചുവരെ പ്രതികൾക്കും, ഏഴാം പ്രതിക്കുമെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.