ഇടുക്കി: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ സാധാരണ പൗരനായി അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്യു കുഴല്നാടൻ.
എംഎല്‍എ എന്ന നിലയിലുള്ള പരിഗണന വേണ്ടെന്ന് താൻ ആദ്യമേ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ രജിസ്ട്രേഷന്, പോക്കുവരവ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ വരുന്നതെന്നാണ് തന്നെ അറിയിച്ചിരിക്കുന്നത്. മാസപ്പടിയില്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്കെതിരേ ഭൂമിയിടപാട് കേസ് ഉയര്‍ന്നുവന്നത്.
എങ്കിലും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പൊതുസമൂഹത്തിന്റെ മുമ്ബില്‍ തന്നെ ഉപദ്രവിക്കാനോ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനോ ആണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ വിജിലൻസ് ഇന്ന് മാത്യു കുഴല്‍നാടന്റെ മൊഴി രേഖപ്പെടുത്തും. രജിസ്ട്രേഷനില്‍ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചിന്നക്കനാലിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആറ് കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും എംഎല്‍എ അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്.