പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിൽ വലിയ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഈ വർഷത്തെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്കായുള്ള 15 ലക്ഷം രൂപ അനുവദിച്ചത്. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വെട്ടിയേലി പ്രദേശത്ത് നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കും. ഒരാഴ്ച്ച കൊണ്ട് പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിക്കും.
പതിനാല് മീറ്റർ നീളത്തിൽ 2.40 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. ഏകദേശം 100 ഏക്കർ വിസ്തൃതിയുള്ള മുപ്പത്തിപ്പാടത്തിലേക്ക് കടക്കുന്നതിനുള്ള പാലമാണ് ഇത്. കാർഷികാവശ്യത്തിനുള്ള ടില്ലർ, ട്രാക്ടർ എന്നീ സൗകര്യങ്ങൾക്ക് പുതിയ പാലം സഹായകരമാണ്. മുപ്പത്തിപ്പാടവുമായി ബന്ധപ്പെട്ടു ഏകദേശം നൂറോളം കുടുംബങ്ങൾക്ക് കൃഷി ആവശ്യങ്ങൾക്കും മറ്റുള്ളവർക്ക് വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനും ഇത് സഹായകരമാണ്.
ജില്ല പഞ്ചായത്ത് അഞ്ച് വർഷങ്ങൾക്ക് മുൻപ് 10 ലക്ഷം രൂപ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. എന്നാൽ മെയിന്റനൻസ് ഫണ്ടിൽ നിന്നാണ് അനുവദിച്ചത് എന്ന കാരണത്താൽ അന്ന് പദ്ധതിയുടെ സാങ്കേതികാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തികരിക്കുവാൻ സാധിച്ചിരുന്നില്ല. മുണ്ടൻ തുരുത്ത് ഭാഗത്ത് നിന്ന് മുടക്കുഴ സൊസൈറ്റി, പഞ്ചായത്ത് കാര്യാലയം, കൃഷി ഭവൻ, ആയുർവേദ ആശുപത്രി, മുടക്കുഴ യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും പാലം പ്രയോജനം ചെയ്യും.
വളരെ കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് പുതിയ പാലം നിർമ്മിക്കുക എന്നത്. 25 വർഷത്തിന് മുകളിൽ പഴക്കം ചെന്ന നിലവിലെ പാലം വർഷങ്ങൾക്ക് മുൻപ് പകുതി തകർന്ന് നിലം പതിച്ചിരുന്നു. പ്രദേശ വാസികൾ തന്നെ പോസ്റ്റുകൾ ഇട്ട് തയ്യാറാക്കിയ താൽക്കാലിക പലത്തിലൂടെയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്താണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ജില്ല പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്


