മൂവാറ്റുപുഴ: അടഞ്ഞ് കിടക്കുന്ന ആർ.ഡി.ഒ. ബംഗ്ലാവ് പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ
നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.നഗരസഭ 18 ആം വാർഡിൽ വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയില്‍ എൻ.ജി.ഒ. ക്വാർട്ടേഴ്സിലുള്ള ആര്.ഡി.ഒ. ക്വാര്‍ട്ടേഴ്സ് ഇന്ന് സാമൂഹിക വിരുദ്ധരുടെ ഇടത്താവ ളമാണ്.
കാടുകയറിയ ഈ കെട്ടിടത്തില്‍ മദ്യപാനവും ലഹരി വസ്തുക്കളുടെ കൈമാറ്റവും മറ്റ് അനാശാസ്യ പവര്‍ത്തനങ്ങളും നടക്കുന്നതായി ആരോപണം ഉയരുന്നു. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ആയിട്ടുണ്ട്.1996 ല്‍ അന്നത്തെ മൂവാറ്റുപുഴ ആർ.ഡി.ഒ. ആയിരുന്ന സന്തോഷ് കുമാർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ക്വാര്‍ട്ടേഴ്സ് അടച്ചത്. പിന്നീട് കേസ് അന്വേഷണങ്ങളും മറ്റുമായി വർഷങ്ങളോളം തുറക്കാൻ ആയില്ല.
കേസ് നടപടികൾ അവസാനിച്ച് ക്വാര്‍ട്ടേഴ്സ് തുറന്നു നൽകാൻ തീരുമാനിച്ചെങ്കിലും ദുരൂഹ മരണം നടന്ന കെട്ടിടം എന്ന നിലയിൽ ഇവിടെ താമസിക്കാൻ ആരും തയാറായിരുന്നില്ല.ഇതോടെയാണ് ഈ മന്ദിരത്തിൽ സാമൂഹിക വിരുദ്ധർ താവളം ഉറപ്പിച്ചത്. നിലവിൽ കാടുകയറി ഉപയോഗ ശൂന്യമായ നിലയിലാണ് കെട്ടിടം.20 സെന്റോളം വരുന്ന സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാൽ നൂറ്റാണ്ടായി അടഞ്ഞ് കിടക്കുന്ന കെട്ടിടത്തിന് കാലപ്പഴക്കം കൊണ്ട്
ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കെട്ടിടം പൊളിച്ച് നീക്കി പുതിയ മന്ദിരം നിർമ്മിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.വിവിധ സർക്കാർ സ്ഥാപനങ്ങൾ നിലവിൽ വാടക ക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. നിരവധി സർക്കാർ ജീവനക്കാരും വാസ സ്ഥലം ഇല്ലാതെ വാടക വീടുകളെ ആശ്രയിച്ച് വരുന്നു.
പതിനെട്ടാം വാർഡിലെ പഴയ കെട്ടിടം പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോട് പുതിയത് നിർമ്മിച്ചാൽ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് സിനി ബിജു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.