വാഴക്കുളം: വ്യവസായികളെ സഹായിക്കാനെന്ന വ്യാജേന ഏർപ്പെടുത്തിയ ഏകജാലക സംവിധാനം പാറമടലോബിക്ക് ഒത്താശ ചെയ്യുകയാണെന്ന് യൂത്തുകോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻ്റ് ജിൻ്റോ ടോമി ആരോപിച്ചു. മഞ്ഞളളൂർ പഞ്ചായത്തിലെ വടകോട്, മണിയന്തടം പ്രദേശങ്ങളിൽ നിർത്തലാക്കിയ പാറമട പുനരാരംഭിക്കാനുള്ള സർക്കാർ നീക്കം സംബന്ധിച്ചാണ് ആരോപണമുയർന്നിട്ടുള്ളത്. പാറമട അനുവദിക്കാനുള്ള പഞ്ചായത്തിൻ്റെ അധികാരം എടുത്തു കളഞ്ഞതും ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് അപേക്ഷയിൽ ആവശ്യമില്ലെന്ന് നിയമം ഭേദഗതി ചെയ്തതും പാറമട ലോബിയുടെ പ്രേരണയാലാണെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു.പരിസ്ഥിതി ലോല പ്രദേശമെന്ന പരിഗണനയിൽ കരിങ്കൽ ക്വാറികളിലെ പ്രവർത്തനം നിർത്തലാക്കിയ തീരുമാനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായ മണിയന്തടം മേഖലയിൽ ഉൾപ്പെടുന്ന വടകോട് പ്രദേശത്ത് നിർത്തലാക്കിയ പാറമട പ്രവർത്തനം പുനരാരംഭിക്കാനാണ് പിൻവാതിലിലൂടെ നീക്കം നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി മുൻഗണന പട്ടികയിലുള്ള പ്രദേശമാണിത്. പാറമട ജനജീവിതത്തിന് തടസമായതിനാൽ പഞ്ചായത്ത് അനുമതി നിഷേധിക്കുകയും നിരവധി പരാതികൾ ഇതു സംബന്ധിച്ച് ഉയർന്നിട്ടുള്ളതാണെന്നും യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ അറിയിച്ചു.
ഏകജാലക സംവിധാനത്തിലൂടെ പാറമട ആരംഭിച്ചാൽ ഇതു ചൂണ്ടിക്കാട്ടി മഞ്ഞള്ളൂർ പഞ്ചായത്തിലെ വിവിധ മലനിരകളും ഇതര പഞ്ചായത്തുകളിലുൾപ്പെടെ സംസ്ഥാനത്തുടനീളം പാറമടകൾ ജനജീവിതത്തിന് ഭീഷണിയായി തല ഉയർത്തുമെന്നും മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. വിസ്തൃതമായ മലനിരകളിൽ ഒരു പ്രദേശത്തെ പ്രകമ്പനങ്ങൾ പർവത സമൂഹത്തെ മൊത്തത്തിൽ ബാധിച്ച് കവളപ്പാറ ദുരന്തങ്ങൾ തുടർക്കഥയായേക്കാം. ആയിരക്കണക്കിന് കുടുംബങ്ങളേയും പുരയിടങ്ങളേയും ബാധിച്ചേക്കാവുന്ന പ്രകൃതിദുരന്തമുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ് രംഗത്തുണ്ടാവുമെന്നും യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡൻറ് ജിൻറ്റോ ടോമി പറഞ്ഞു