മൂവാറ്റുപുഴ : കുടിവെള്ളം ഇല്ലാതായതോടെ ഗതികെട്ട നഗരവാസികൾ റോഡ് ഉപരോധിക്കാൻ എത്തി. നഗരഗതാഗതം കൂടുതൽ കുരുക്കിൽ ആകുമെന്ന് ആയതോടെ പോലീസിടപെട്ട് സമരം അവസാനിപ്പിച്ചു. ഗവർണറുടെ യാത്ര അലങ്കോലമാകാതിരിക്കാൻ പോലീസ് അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇന്നലെ രാത്രി 7.30 ഓടെ എസ്എൻഡിപി ജംഗ്ഷനിൽ ആണ് പ്രതിഷേധം തുടങ്ങിയത്.
ഒരാഴ്ചക്കാലമായി വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ അമ്പലക്കുന്ന് നിവാസികളാണ് ഗത്യന്തരമില്ലാതെ എസ്എൻഡിപി ജംഗ്ഷനിൽ റോഡ് ഉപരോധവുമായി എത്തിയത്.
സ്ഥലത്തെത്തിയ പോലീസ് വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. ഞായറാഴ്ച പുലർച്ചെ പൂർണമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്ന് അവർ പോലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ
റോഡ് ഉപരോധം ഇന്നലെ സമരക്കാർ താൽക്കാലികമായി അവസാനിച്ചിച്ചു.
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി മൂവാറ്റുപുഴ ഇൻസ്പെക്ടർ നടത്തിയ ചർച്ചയിലാണ് പുലർച്ചെയോടെ പൂർണതോതിൽ വെള്ളമെത്തിക്കും എന്ന ഉറപ്പ് സമരക്കാർക്ക് നൽകിയത്. പോലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് സമരക്കാർ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു വാട്ടർ അതോറിറ്റി ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇന്ന് സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. വലിയ പ്രതിഷേധത്തിലുള്ള ജനങ്ങളെ നിയന്ത്രിക്കുക വരും ദിവസങ്ങളിൽ അസാധ്യമാകും എന്ന് ഉറപ്പാണ്.
ഗതാഗത കുരുക്കിനൊപ്പം കുടിവെള്ളം കൂടി മുടങ്ങിയതോടെ നഗരത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതിശക്തമായ സമരങ്ങളാണ് ജനങ്ങൾ സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്.