തേനി: ചക്കക്കൊമ്പന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില് സൗന്ദർരാജ് (68) ആണ് മരിച്ചത്.
തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ചക്കക്കൊമ്പന് ഇദ്ദേഹത്തെ ആക്രമിച്ചത്.
കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങള്‍ക്കു മുമ്ബ് വീണു പരിക്കേറ്റതിനാല്‍ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാല്‍ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോള്‍ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല.
സൗന്ദർ രാജന്റെ മകളുടെ മകൻ റെയ്സനും കൃഷിയിടത്തില്‍ ഉണ്ടായിരുന്നു. സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോള്‍ ആന അവിടെത്തന്നെ ഉണ്ടായിരുന്നു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദർരാജനെ രക്ഷപ്പെടുത്തി റോഡില്‍ എത്തിച്ചത്. നെഞ്ചില്‍ ഗുരുതര പരിക്കേറ്റ സൗന്ദർരാജന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു.
രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.