സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ നീക്കിവച്ചിട്ടുള്ളതാണ്.
ഇപ്പോൾ തുക അനുവദിച്ചതിലൂടെ ഓണക്കാലം ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയും.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, 489 കോടി രൂപ അനുവദിച്ചു–284 കോടി രൂപ അധികമായി നൽകി. 2011–12 മുതൽ 2024–25 വരെയുള്ള 15 വർഷക്കാലത്തേക്ക് സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനായി സർക്കാർ നൽകിയ മൊത്തം തുക 7630 കോടി രൂപയാണ്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷ കാലഘട്ടത്തിൽ നൽകിയിട്ടുള്ളത്. ബാക്കിയുള്ള 7220 കോടി രൂപ എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചത്.