പാലാ: പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. കോണ്ഗ്രസിന്രേതും ഇതേ സമീപനമായിരുന്നു. ആഗോളവൽക്കരണം വലിയ അഭിവൃദ്ധി ഉണ്ടാക്കുമെന്ന് കോൺഗ്രസ്സും യുഡിഎഫും പ്രചരിപ്പിച്ചു. പക്ഷെ വലിയ തകർച്ച ഉണ്ടായി. സംസ്ഥാനത്ത് യുഡിഎഫ് ഭരണകാലത്ത് 131 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ എൽഡിഎഫ് സർക്കാർ 258 കോടി രൂപ ലാഭത്തിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് വികസനകാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തു. സാമൂഹ്യ നീതിയോടെ സമഗ്ര വികസനം മുന്നോട്ട് വെച്ചു. ജനങ്ങൾ എൽ ഡി എഫിനെ സ്വീകരിച്ചു.പ്രകടന പത്രിക നടപ്പാക്കാനുള്ളതാണോ എന്ന് ചില പാർട്ടികൾ ചോദിച്ചു. എന്നാൽ, പറഞ്ഞത് നടപ്പാക്കുന്നതാണ് ഇടത് സർക്കാരിന്റെ നിലപാട്.
മൂന്ന് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ അത് തെളിയിച്ചു.
മൂന്ന് വർഷം മുമ്പ് കേരളത്തിലെ യുവാക്കൾ നിരാശയിലായിരുന്നു. നിയമന നിരോധനമായിരുന്നു പ്രശ്നം. എൽ ഡി എഫ് വന്നപ്പോൾ നിയമന നിരോധനം എടുത്തു കളഞ്ഞു. 1,20,000 പേർക്ക് പുതുതായി സർക്കാർ ജോലി നൽകി. ഇവിടെ പഠിച്ചിറങ്ങുന്ന യുവജനതക്ക് ഇവിടെ തന്നെ തൊഴില്‍ കിട്ടുന്ന അവസ്ഥ വരണം. ഇവിടെ വലിയ തൊഴില്‍ ശാലകള്‍ വരണം. ഈ മാറ്റം നാടിനോട് പ്രതിബദ്ധതയുള്ള എല്‍ഡിഎഫിന് മാത്രമേ കൊണ്ടുവരാനാകൂ.


