തിരുവനന്തപുരം: പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വെളിപ്പെടുത്തലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വലിയമ്പലം ബസാര്‍ സംഭവത്തില്‍ എഫ് ഐ ആര് ഇടണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി പൊലീസിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കൂടി പറഞ്ഞു.
ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയും കെ പി സി സി അദ്ധ്യക്ഷനും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളും ആണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞിരിക്കുക ആണെന്നും മുരളീധരന് പരിഹസിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മസാല ചേര്‍ക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരന് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം….
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണം.വെളിപ്പെടുത്തലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വലിയമ്പലം ബസാര്‍ സംഭവത്തില്‍ എഫ് ഐ ആര് ഇടണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പോലീസിനോട് ആവശ്യപ്പെടണം. കെ.സുധാകരന് തന്നെ ഗോപിയോട് അത് ആവശ്യപ്പെടണം.വധശ്രമത്തില്‍ ( IPC 307) എഫ്ഐആര്‍ ഇടാന്‍ സമയപരിധി ബാധകമല്ല.
അതല്ല, വാര്‍ത്താസമ്മേളനത്തില്‍ മസാല ചേര്‍ക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരന് പറയട്ടെ…..
ഏതായാലും ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു…..
വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്ഥാനത്തിന്റെ ഐഡന്റിറ്റിയാണ് പിണറായി വിജയനും കെ.സുധാകരനും തമ്മിലുള്ള പോര്‍വിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.
കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ…അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷമാണോ വേണ്ടതെന്നും..
ഇപ്പോഴത്തെ ഈ പോര്‍വിളിക്ക് പിന്നിലുള്ള തന്ത്രം വ്യക്തമാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാം……
മുട്ടില്‍ മരംകൊള്ള, കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മോശം സ്ഥിതിയിലാണ് കേരളം, സംസ്ഥാനം സാമ്ബത്തികമായി തീരെ മോശം സ്ഥിതിയിലാണ്, ആളുകള്‍ക്ക് കയ്യില്‍ പണമില്ല, ഇത്തരം വിഷയങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധതിരിക്കാനുള്ള മികച്ച അടവാണ് ഈ ഒത്തുകളി സംഘത്തിന്റേത് ..
മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണന്‍ കോളേജ്……
ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂര്‍വവിദ്യാര്‍ഥിയെന്ന നിലയില്‍ എനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളത്.


