വെറ്റിറനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം.ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ വി.കെ ബിന്ദുവിനാണ് അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പിൽ ആണ് പുതിയ നിയമനം.
സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സസ്പെൻഷൻ നടപടിയിലൂടെ വിവാദങ്ങളിൽ നിന്ന് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്ന് സിദ്ധാർത്ഥന്റെ കുടുംബം അടക്കം ആരോപിച്ചിരുന്നു. സെക്ഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത മൂന്ന് പേരില്‍ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളില്‍ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേര്‍ത്താണ് സ്ഥാനക്കയറ്റം നല്‍കിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നത് സിബിഐ അന്വേഷണം നിർത്തിവയ്ക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള തന്ത്രമാണെന്നായിരുന്നു സിദ്ധാർത്ഥന്റെ പിതാവ് ടി ജയപ്രകാശിന്റെ ആരോപണം.