ലിവിയയെ പറ്റി ആരോടും മോശമായി പറഞ്ഞിട്ടില്ലെന്ന് ബ്യുട്ടി പാർലർ ഉടമ ഷീല സണ്ണി. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ലിവിയയുമായി തനിക്ക് ഉണ്ടായിരുന്നില്ല. മരുമകളോടാണ് ലിവിയയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചത്. അത് മരുമകൾ എന്ന രീതിക്കുള്ള സ്വാതന്ത്ര്യത്തിൽ ചോദിച്ചതാണ്. അല്ലാതെ മറ്റ് ഉദ്ദേശമുണ്ടായിരുന്നില്ല ഷീല സണ്ണി പറഞ്ഞു.
ലിവിയുടെ മാതാപിതാക്കളോട് പോലും ഇക്കാര്യം ചോദിച്ചിരുന്നില്ല. നാരായണ ദാസിനെയും തനിക്ക് നേരത്തെ അറിയില്ലായിരുന്നു. കേസിൽ അറസ്റ്റിലായപ്പോൾ മാധ്യമങ്ങളിലൂടെയാണ് എല്ലാം അറിയുന്നത്.
ലിവിയയുടെ സ്പോൺസർ നാരായൺ ദാസ് ആണെന്ന് അറിയില്ലായിരുന്നു. കേസിൽ കൂടുതൽ പേർ ഉണ്ട് എന്ന് സംശയമുണ്ടെന്നും ചേച്ചിയെ രക്ഷിക്കാൻ വേണ്ടി ലിവിയ താൻ അപവാദം പറഞ്ഞുവെന്ന് വരുത്തിത്തീര്ക്കുന്നതായിരിക്കാമെന്നും ഷീല സണ്ണി വ്യക്തമാക്കി.
അതേസമയം, തന്നെക്കുറിച്ച് മോശമായ രീതിയിൽ ഷീല സണ്ണി സംസാരിച്ചെന്നും തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് എൽ എസ് ഡി സ്റ്റാമ്പുകൾ ബാഗിൽ വച്ച് ലഹരി കേസിൽപെടുത്തിയതൊന്നുമാണ് ലിവിയയുടെ കുറ്റസമ്മതം. ചോദ്യം ചെയ്യലിൽ ലിവിയ കുറ്റമേറ്റു പറഞ്ഞു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുദ്ധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.