കോഴിക്കോട്: ജില്ലയിൽ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ല കളക്ടര്‍. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്കൂളുകളുടെയും അങ്കണവാടികളുടെയും പണികൾ പൂര്‍ത്തിയാക്കേണ്ടത്.
എയ്ഡഡ് സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അതത് സ്കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രത്യക്ഷത്തില്‍ കേടുപാടുകള്‍ കാണുന്നില്ലെങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുള്ള സ്കൂളുകളും പരിശോധിച്ച് പണികൾ ചെയ്യണം. നേരത്തെ എല്ലാ സ്കൂളുകളുടെയും ഫിറ്റിനസ് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 69 സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഓരോ സ്കൂളിന്റെയും അപകട ഭീഷണി എന്താണെന്നും കളക്ടറുടെ ഉത്തരവിനോടൊപ്പമുള്ള പട്ടികയില്‍ പറയുന്നു.