കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു.വിചാരണ കോടതിയില്‍ കുറ്റപത്രം വായിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
പ്രതി സന്ദീപിന്റെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.


