സിറോ മലബാർ സഭാ ആസ്ഥാനത്ത് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നിലപാട് മയപ്പെടുത്തി ഷോൺ ജോർജ്. സഭയെയല്ല, ദീപിക പത്രത്തെയാണ് വിമർശിച്ചത്. സഭയുടെ കാഴ്ചപ്പാട് മാത്രമല്ല ദീപികയിൽ വരുന്നത്. തന്റെ നിലപാട് എന്താണെന്ന് വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. പരാതികൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ മാത്രമേ അത് മാറ്റേണ്ടതുള്ളൂ. എന്റെ പാർട്ടിയുടെ നിലപാടിൽ നിന്നുകൊണ്ട് ഒരു ക്രൈസ്തവ സഭാംഗമെന്നുള്ള നിലയിൽ എനിക്കുണ്ടായ ബുദ്ധിമുട്ടുകൾ പങ്കുവെച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.
ദീപികയിൽ വരുന്നതെല്ലാം സഭയുടെ അഭിപ്രായങ്ങൾ ആണെന്ന് ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ അത് മാറ്റുകയാണ് താൻ ചെയ്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. താൻ പാർട്ടിയുടെ ഭാഗമായി നിൽക്കേണ്ട ആളാണ്. അതിനാൽ ക്രൈസ്തവസഭയുടെ ഭാഗമായി നിന്നുകൊണ്ട് തന്റെ ആശങ്കകൾ അറിയിച്ചു എന്ന് മാത്രം. താൻ പറഞ്ഞതിനെ സഭയെ ചിലർ തെറ്റിദ്ധരിപ്പിച്ചു. ബിജെപിയോ താനോ ഒരാളെയും പേരെടുത്ത് വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലാഭം ഒന്നും നോക്കാതെ സഭയ്ക്ക് വേണ്ടി നിലകൊണ്ടയാളാണ് പി സി ജോർജ്. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെതല്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഷോൺ ജോർജ് വ്യക്തമാക്കി.


