കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ധർമ്മടത്തെ വേങ്ങാട് പഞ്ചായത്തിൽ 52-ാം ബൂത്തിലാണ് സായൂജ് കള്ളവോട്ട് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി ഡി എഫ് പ്രകാരമാണ് സായൂജിനെതിരെ ക്രിമിനൽ കേസെടുത്തത്.
യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പോളിംഗ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധർമ്മടത്തെ കള്ളവോട്ടില്‍ ജില്ലാ കളക്ടർ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47ലെ വോട്ടർ ആയ സയൂജ് 52 ൽ വോട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ. പിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിംഗ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും. അതിനിടെ 199 പേർക്കെതിരെ കോണ്‍ഗ്രസ് നൽകിയ കള്ളവോട്ട് പരാതിയിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ ഉറ്റബന്ധു അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചു തുടങ്ങി.