കണ്ടനാട്: എറണാകുളം കണ്ടനാട് സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികനെ യാക്കോബായ വിഭാഗം മർദ്ദിച്ചതിൽ പ്രതിഷേധം. സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയിൽ കയറാൻ അധികാരികൾ മൗനാനുവാദം നൽകിയെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനം ആചരിക്കാൻ ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക ബാവ ആഹ്വാനം ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് വിഭാഗം തടഞ്ഞിരുന്നു.
തുടർന്നുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ് വൈദികനായ ഐസക് മറ്റമ്മലിന് പരിക്കേറ്റിരുന്നു. സംഘർഷത്തെ തുടർന്ന് സബ് കളക്ടർ എത്തി പള്ളി പൂട്ടിയിരുന്നു. അതേസമയം ഇന്ന് പള്ളിക്ക് പുറത്ത് പ്രാർത്ഥന നടത്താനാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം.