തിരുവനന്തപുരം: ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജെഎന്‍യുവില്‍ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എബിവിപിക്കാർ തയാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാമ്പസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്.
ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതാണെന്നും പിണറായി വിജയന് ഓര്‍മിപ്പിച്ചു.


