തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തുറത്തുകൊന്നു. മണക്കാട് സ്വദേശി ഹസീനയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് വട്ടിയൂർക്കാവ് സ്വദേശി സുരേഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നാലാഞ്ചിറയിലെ വാടകവീട്ടിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. ദമ്പതികൾക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സുരേഷും ഹസീനയും നാല് മക്കളും നാല് മാസം മുൻപാണ് നാലാഞ്ചിറയിലെ ഈ വാടകവീട്ടിൽ താമസത്തിനെത്തുന്നത്. ഈ കുടുംബത്തിന് നാട്ടുകാരുമായോ അയൽവാസികളുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല.കുറച്ചുനാൾ മുൻപ് ഹസീനയെ കാണാതായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയാണ് ഇവർ തിരികെ വീട്ടിലെത്തുകയും ചെയ്തു. ഹസീന തിരിച്ചെത്തിയതു മുതൽ ഇരുവരും തമ്മിൽ വീണ്ടും തർക്കങ്ങൾ പതിവായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചോടെ ഹസീനയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത ശേഷം സുരേഷ് വീട്ടിലുണ്ടായിരുന്ന കാറിൽ രക്ഷപ്പെടുകയായിരുന്നു.
മാതാപിതാക്കളുടെ വഴക്കിനും കൊലപാതകത്തിനും സാക്ഷികളായ നാല് മക്കളും നിലവിൽ പൊലീസിന്റെ സംരക്ഷണയിലാണ്. ഹസീനയുടെ സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തുന്നത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


