പി വി അൻവർ – രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ചയെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പി വി അൻവറുമായുള്ള ചർച്ചയുടെ വാതിൽ അടച്ചെന്നും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച തെറ്റെന്നും വി ഡി സതീശൻ പറഞ്ഞു. കൂടിക്കാഴ്ച യുഡിഎഫും കോൺഗ്രസും അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അന്‍വറുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു ജൂനിയര്‍ എം എല്‍ എയെയാണോ അനുനയത്തിനായി നിയോഗിക്കുകയെന്നും സതീശന് ചോദിച്ചു. നേതൃത്വത്തിന്റെ അറിവില്ലാതെയാണ് അന്‍വറിനെ രാഹുല്‍ കണ്ടത്. പി വി അന്‍വറിന്റെ മുമ്പില്‍ യു ഡി എഫ് വാതിലടച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുല്‍ എനിക്ക് അനിയനെ പോലെയാണ്. അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും. എന്നാല്‍, സംഘടനാപരമായി വിശദീകരണം ചോദിക്കാന്‍ താനാളല്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
എന്നാൽ കൂടിക്കാഴ്ചയിൽ വിശദീകരവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്നാണ് പി വി അൻവറിനോട് അഭ്യർഥിച്ചത് എന്നാണ് വിശദീകരണം. മത്സരിക്കുമെന്ന് പി വി അൻവർ വ്യക്തമാക്കിയതിന് പിന്നാലെ രാത്രി നടത്തിയ കൂടിക്കാഴ്ച കാല് പിടിക്കാനെന്നാണ് എൽഡിഎഫിന്റെ പരിഹാസം. പിവി അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയതാണ് രാഷ്ട്രീയ വിവാദമായത്.