രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വീട്ടിലെത്തിയെന്നും കൂടിക്കാഴ്ച്ച സൗഹൃദപരമായിരുന്നുവെന്നും പി.വി. അൻവർ. “ഇന്നലെ രാഹുൽ വീട്ടിൽ വന്നു, കാത്തിരിക്കണമെന്ന് പറഞ്ഞു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു”, എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
ഹരിത എംഎൽഎയുടെ പ്രവർത്തനമാണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പറെന്ന നിലയിൽ ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം വി.ഡി. സതീശൻ നടപ്പാക്കിയില്ല. അതു നീട്ടിക്കൊണ്ടുപോയി. മര്യാദപോലും കാണിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി.
ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അവിടെ നിന്നാണ് തർക്കം തുടങ്ങിയത്. പിന്നീട് ചർച്ചകൾ തുടരുകയും ചെയ്തു. ഉറപ്പുള്ള സീറ്റ് നൽകിയില്ല. യുഡിഎഫ് നേതാക്കളിൽ ചിലർക്ക് താല്പര്യം സ്വന്തം വളർച്ചയിലാണ്. അവരുടെ ലക്ഷ്യം യുഡിഎഫിനെ വിജയിപ്പിക്കലല്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് പോകുമെന്നതിലാണ് ചിലർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പി.വി. അൻവർ ആരോപിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് ചിലത് വളച്ചൊടിച്ചുവെന്ന് പിവി അൻവർ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സർക്കാരിനെതിരെയാണ്. സർക്കാർ വിരുദ്ധ നിലപാടിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.