തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ പെയ്യൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ തിരുവനനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പ്.
വെള്ളി മുതല്‍ ഞായര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യത ഉള്ളത് കൊണ്ടും സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.