പോളിംഗ് രാവിലെ ഏഴ് മണിക്ക് തുടങ്ങും. വൈകിട്ട് ആറ് മണിയ്ക്ക് പോളിംഗ് അവസാനിക്കും. പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എടുക്കാൻ മറക്കരുത്.
ഏതൊക്കെ രേഖകൾ നൽകാം?
ഇലക്ഷൻ ഐഡി കാർഡ്
പാസ്പോർട്ട് (ഒറിജിനൽ)
ഡ്രൈവിങ് ലൈസൻസ്
പാൻകാർഡ്
ആധാർ കാർഡ്
പോളിംഗ് ബൂത്തിൽ എത്തിയാൽ എന്ത് ചെയ്യണം?
മൂന്ന് പോളിംഗ് ഓഫീസരും ഒരു പ്രിസൈഡിംഗ് ഓഫീസറുമായിരിക്കും പോളിംഗ് ബൂത്തിലുണ്ടാകുക. ഒന്നാം പോളിംഗ് ഓഫീസർ വോട്ടറുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തും. എന്നിട്ട് സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്റുമാർ കേൾക്കെ വോട്ടറുടെ പേര് വിളിച്ച് പറയും.
ആൾമാറാട്ടം നടത്തിയെന്ന് പോളിംഗ് ഏജന്റിന് സംശയം തോന്നിയാൽ വോട്ട് ചാലഞ്ച് ചെയ്യാൻ പോളിംഗ് ഏജന്റുമാർക്ക് ആകും. വോട്ട് ചാലഞ്ച് ചെയ്തില്ലെങ്കിൽ രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടത് ചൂണ്ടു വിരലിൽ മഷി പുരട്ടും. ഒപ്പം രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. അതിന് ശേഷം ക്രമനമ്പർ രേഖപ്പെടുത്തിയ വോട്ടേഴ്സ് സ്ലിപ്പും നൽകും.
വോട്ടേഴ്സ് സ്ലിപ്പുമായി വോട്ടർ മൂന്നാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് നീങ്ങും. വോട്ടേഴ്സ് സ്ലിപ്പ് സ്വീകരിക്കുന്ന മൂന്നാം ഓഫീസർ ഇവിഎമ്മിന്റെ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. അപ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേൾക്കാം.
വോട്ടിംഗ് കംപാർട്ട്മെന്റിനകത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവുമാണ് ഉണ്ടാവുക. ഒരു ഇവിഎമ്മിൽ 16 സ്ഥാനാർത്ഥികളുടെ പേര് മാത്രമേ ഉൾക്കൊള്ളിക്കാനാകൂ.
തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ പതിനാറിലധികം സ്ഥാനാർത്ഥികൾ
നിങ്ങളുടെ മണ്ഡലത്തിൽ 16-ൽ കൂടുതൽ സ്ഥാനാർത്ഥികളുണ്ടെങ്കിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ പതിനാറിലധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇവിടങ്ങളിൽ രണ്ട് ഇവിഎം ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുമുണ്ട്