മൂവാറ്റുപുഴ : കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് സെന്റർ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എം എൽ എ നടത്തിയ ഇടപെടൽ ഫലം കണ്ടു. അടിയന്തിരമായി കോവിഡ് സെന്റർ തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇന്നലെ നടന്ന സംസ്ഥാന കോവിഡ് റിവ്യൂ മീറ്റിംഗിലാണ് മൂവാറ്റുപുഴയുടെ ബെഡുകളുടെ എണ്ണ കുറവ് ചൂണ്ടികാട്ടി എം എൽ എ എത്തിയത്. ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്തി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് 4 ദിവസത്തിനകം അറ്റകൂറ്റ പണി പൂർത്തിയാക്കി 50 ബെഡുകളുള്ള കോവിഡ് സെന്ററിന്റെ പ്രവർത്തനം തുടങ്ങണമെന്ന അന്ത്യശാസനം മന്ത്രി ഡി എം ഒക്ക് നൽകിയത്.
മുനിസിപ്പൽ പേവാർഡ് കോംപ്ലക്സിലെ ഡ്രൈനേജ് ബ്ലോക്കായതോടെ പേ വാർഡിൽ പ്രവർത്തിച്ചിരുന്ന കോവിഡ് സെന്റർ അടച്ചുപൂട്ടുകയായിരുന്നു.
നിലവിൽ 15 ബെഡുകൾ മാത്രമാണ്
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുളളത്. പേ വാർഡിലെ കോവിഡ് സെന്ററിൽ ഓക്സിജൻ ലൈൻ അടക്കം
മുഴുവൻ സൗകര്യങ്ങൾ ഒരുക്കിയിട്ട് മാസങ്ങളായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ .പലവട്ടം കോവിഡ് സെന്റർ തുറക്കുന്നതിന് നിർദ്ദേശം നൽകിയെങ്കിലും അധികൃതർ തയ്യാറായില്ല. ഇതോടെയാണ് കോവിഡ് റിവ്യൂ മീറ്റിംഗിൽ മൂവാറ്റുപുഴയുടെ ദുരവസ്ഥ ചൂണ്ടികാട്ടി എം എൽ എ എത്തിയത്. വ്യാഴാഴ്ചയോടെ കോവിഡ് സെന്റർ തുറക്കുമെന്ന് എം എൽ എ അറിയിച്ചു.