കൊല്ലം: കശുഅണ്ടി ഫാക്ടറികളുടെ നാടായ ജില്ലയില്‍ അണ്ടിപ്പരിപ്പിന് ക്ഷാമം നേരിട്ടതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് പായ്ക്കിംഗ് മുടങ്ങി. അണ്ടിപ്പരിപ്പും ഏലയ്ക്കയും കിട്ടാനില്ലാതെ ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കിറ്റ് പായ്ക്കിംഗ് നാടകത്തിരിക്കുകയാണ്.
എല്ലാ കിറ്റിലും 50 ഗ്രാം അണ്ടിപ്പരിപ്പാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്താകെ 90.63 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. ഇവര്‍ക്കെല്ലാം ലഭ്യമാക്കാന്‍ ഏകദേശം നാലര ലക്ഷം കിലോ അണ്ടിപ്പരിപ്പ് വേണം. പക്ഷെ പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പക്സിൻ്റെയും കാഷ്യു കോര്‍പ്പറേഷൻ്റെയും പക്കല്‍ ഏകദേശം ഒന്നര ലക്ഷം കിലോ അണ്ടിപ്പരിപ്പാണ് സ്റ്റോക്കുള്ളത്. ബാക്കി സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങണം.
കിറ്റിലെ എല്ലാ ഇനങ്ങളും ഹെഡ് ഓഫീസ് നേരിട്ട് വാങ്ങി ഡിപ്പോകളിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ, അണ്ടിപ്പരിപ്പ് കിട്ടാനില്ലാതായതോടെ മുന്‍ഗണനാ വിഭാഗത്തിന് ആവശ്യമായതിൻ്റെ പകുതി ഡിപ്പോ തലത്തില്‍ വാങ്ങാന്‍ നിര്‍ദ്ദേശം നല്കി. എന്നിട്ടും ആവശ്യമായ അണ്ടിപ്പരിപ്പ് ലഭ്യമായില്ല.
കിറ്റിനായി വേണം 38,000 കിലോ
ജില്ലയില്‍ നൂറുകണക്കിന് കശുഅണ്ടി ഫാക്ടറികള്‍ ഉണ്ടായിട്ടും കിറ്റ് പായ്ക്കിംഗിനുള്ള അണ്ടിപ്പരിപ്പ് സപ്ലൈകോയ്ക്ക് വാങ്ങാനാകാത്തതിൻ്റെ കാരണം വ്യക്തമല്ല. ജില്ലയില്‍ 7.68 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് ആകെയുള്ളത്. കിറ്റ് തയ്യാറാക്കാന്‍ 38,000 കിലോയാണ് വേണ്ടത്.
ചെറുപയറിനും തുവരയ്ക്കും ക്ഷാമം
ജില്ലയിലെ പല ഡിപ്പോകളിലും കിറ്റില്‍ ഉള്‍പ്പെട്ട ചെറുപയറിനും തുവരയ്ക്കും ക്ഷാമം നേരിടുകയാണ്. എ.എ.വൈ വിഭാഗത്തിനുള്ള കിറ്റുകള്‍ മാത്രമാണ് നിലവില്‍ റേഷന്‍ കടകളില്‍ എത്തിച്ചിട്ടുള്ളത്. മുന്‍ഗണനാ വിഭാഗത്തിനുള്ള പായ്ക്കിംഗാണ് ഇപ്പോള്‍ സ്കംഭിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ ഈമാസം 18ന് മുമ്ബ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാമെന്ന സര്‍ക്കാര്‍ സ്വപ്നം നടപ്പായേക്കില്ല.