തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ കാലവര്‍ഷക്കെടുതികളും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്. സംസ്ഥാനത്ത് എല്ലാ താലൂക്കുകളിലും കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനകം 50 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
മലയോര മേഖലയിലും തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളിലും ഇന്ന് അവധിയില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. മറ്റുസര്വ്വകലാശാല പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമില്ല. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ബുധനാഴ്ച മൂന്ന് പേര് മരിച്ചു. മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 135 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളംകയറി. ശക്തമായ മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ ഉള്‍പ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി. മലപ്പുറം വളാഞ്ചേരി കാട്ടിപ്പരത്തി റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ദുരിതത്തിലായി.
ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി പാടത്ത് മടവീണു. വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കിഴക്ക് നിന്ന് പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തോട്ടപ്പള്ളിയില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ച് ജലനിരപ്പ് ക്രമപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.
തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളംകയറി. ഇത് വാഹനഗതാഗതത്തെ ബാധിച്ചു. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. തിരുവല്ല- പത്തനംതിട്ട റോഡില്‍ മൂന്നിടത്താണ് വെള്ളക്കെട്ട് ഉള്ളത്. റാന്നി പ്ലാങ്കമണ്ണില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കൊടിയത്തൂര്‍ ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
കണ്ണൂര്‍ കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ രാമവര്‍മപുരത്ത് വന്മരം കടപുഴകി വീണതിനെ തുടര്‍ന്ന് നാലുപോസ്റ്റുകള്‍ തകര്‍ന്നു. ദേശീയപാതയിലെ കുതിരാനില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന് പരിസരത്ത് മരം കടപുഴകി വീണു. കസ്റ്റഡിയിലെടുത്ത എട്ടുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊല്ലത്ത് കടലാക്രമണ രൂക്ഷമായി തുടരുകയാണ്.
കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളരിക്കുണ്ട് പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞതും ഗതാഗതത്തെ ബാധിച്ചു. അതേസമയം കോട്ടയത്ത് മഴ കുറഞ്ഞതോടെ, മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് കുറഞ്ഞു. വയനാട്ടില്‍ നൂല്പുഴ കല്ലൂര്‍പുഴ കരകവിഞ്ഞ് പുഴങ്കുനി കോളനി ഒറ്റപ്പെട്ടു.
മഴ ശക്തമാകുന്നതിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ബുധനാഴ്ച മാത്രം പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. എച്ച് 1 എന്‍ 1 പനിബാധിച്ച് കഴിഞ്ഞ ദിവസം വയനാട്ടില്‍ വീട്ടമ്മ മരിച്ചിരുന്നു. ബുധനാഴ്ച 156 പേര്‍ക്ക് ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.