തിരുവനന്തപുരം: സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നടത്താനുള്ള നീക്കം നടന്നുവെന്ന് രമേശ് ചെന്നിത്തല. സോഫ്റ്റ് വെയർ നിർമാണം ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ തീരുമാനിക്കുകയും പിന്നീട് ടെൻഡർ നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയെന്നുമാണ് ആരോപണം.
ദിനേശിന് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വിളിച്ചു . ഈ മേഖലയിൽ ഒരു പരിചയവും ദിനേശ് ബീഡി സഹകരണ സംഘത്തിനില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂർ കേന്ദ്രീകരിച്ചുള്ള രണ്ട് സൊസൈറ്റികൾക്ക് മാത്രം പങ്കെടുക്കാവുന്ന വിധത്തിൽ മാനദണ്ഡം പുതുക്കുകയായിരുന്നു. ടിസിഎസിനെ മനഃപൂർവം ഒഴിവാക്കിയാണ് ടെണ്ടർ മാനദണ്ഡം ഉണ്ടാക്കിയത്. കണ്ണൂരിലെ സഹകരണ സംഘങ്ങൾ മാത്രം ടെണ്ടറിൽ പങ്കെടുത്തത് ദുരൂഹമാണ്.
250 സഹകരണ സംഘങ്ങളിലേക്ക് സോഫ്റ്റ്വെയര് നൽകാൻ ദിനേശ ബീഡി സഹകരണ സംഘം ക്വോട്ട് ചെയ്തത് 58 കോടിയാണ്. ഭീമമായ സാമ്പത്തിക അഴിമതി പദ്ധതിക്ക് പിന്നിലുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ടെണ്ടർ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


